എറണാകുളം: മാതൃത്വം തെറ്റല്ലെന്നും സർക്കാർ ജോലിക്കായുള്ള ഒരു സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് ഗർഭധാരണം തടസമാവരുതെന്നും ഹൈക്കോടതി. മെറ്റേണിറ്റി അവധിയിലായതിനാൽ തന്നെ സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നതിനുള്ള പ്രവൃത്തി പരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ആതിരയും, കൊല്ലം സ്വദേശി ആര്യയും സമർപ്പിച്ച ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതിയുടെ നിർദ്ദേശം.
ദാമ്പത്യ ജീവിതത്തിൽ സ്ത്രീയ്‌ക്കും പുരുഷനും തുല്യ സ്ഥാനമാണെങ്കിലും പുരുഷന് ഗർഭധാരണത്തിന്റെ ഭാരമില്ല. അതുകൊണ്ടു തന്നെ മറ്റു ജോലികളിലേക്കും നിയമനങ്ങളിലേക്കും സ്ത്രീകളെക്കാൾ മുന്നിലെത്താൻ പുരുഷന് സാധിക്കുന്നു. ഗർഭധാരണവും, പ്രസവവുമൊക്കെ സ്ത്രീയെ ജോലികൾ നേടുന്നതിൽ പിന്നിലാക്കുന്നു. ഇത് ലിംഗ വിവേചനമാണെന്നും കോടതി വ്യക്തമാക്കി. ഹർജികാർക്ക് പിഎസ് സി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയിൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അനുമതി നൽകാനും കോടതി നിർദ്ദേശം നൽകി.