ശ്രീനഗർ : പാക് അധീന കശ്മീർ എന്നും ഇന്ത്യയുടേത് മാത്രമായിരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശാരദ പീഠത്തിൽ അടിയന്തിര നിർമ്മാണ പ്രവർത്തനങ്ങൾ . 5,000 വർഷം പഴക്കമുള്ള ശാരദാപീഠത്തിന്റെ ചുറ്റുമതിൽ അടക്കമുള്ള ഭാഗങ്ങൾ ഇടയ്ക്ക് തകർന്നിരുന്നു .
കശ്മീരി പണ്ഡിറ്റുകളും ശാരദാപീഠത്തിന്റെ പ്രശ്നം PoK സിവിൽ അഡ്മിനിസ്ട്രേഷന് മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശാരദാപീഠത്തിന്റെ തകർന്ന ഭാഗങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
പാക് അധീന കശ്മീരിലെ നീലം താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ശാരദ പീഠ ക്ഷേത്രം ബിസി 237-ൽ അശോകന്റെ ഭരണകാലത്ത് സ്ഥാപിതമായതാണ് . ഈ പുരാതന ക്ഷേത്രം സി.ഇ. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര ക്ഷേത്ര സർവ്വകലാശാലകളിൽ ഒന്നായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ മൂന്ന് പ്രശസ്തമായ പുണ്യസ്ഥലങ്ങളിൽ ഒന്നാണിത്, മറ്റ് രണ്ടെണ്ണം അനന്ത്നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്രവും അമർനാഥ് ക്ഷേത്രവുമാണ്.
മുൻ ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിക്കുന്ന നിയന്ത്രണരേഖയ്ക്ക് സമീപം കിഷൻഗംഗ നദിയുടെ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പിഒകെയിലെ നിയന്ത്രണരേഖയ്ക്ക് കുറുകെ നീലം താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി ശാരദ പീഠത്തിന്റെ ഭൂമി കയ്യേറാനും ക്ഷേത്ര പരിസരം നശിപ്പിക്കാനും പാക് സൈന്യം ശ്രമിച്ചിട്ടുണ്ട്.