മൊറാദാബാദ് ; മസ്ജിദിനുള്ളിൽ മന്ത്രവാദവും, ബാധ ഒഴിപ്പിക്കലും നടത്തി പണം തട്ടിയ ഇമാമിനെ നാട്ടുകാരായ മുസ്ലീം വിശ്വാസികൾ പിടികൂടി മർദ്ദിച്ചു . മൊറാദാബാദ് ജില്ലയിലെ പക്പാഡ പ്രദേശത്തെ മുസ്ലീം പള്ളിയിലെ ഇമാമായ സാജിദിനാണ് മർദ്ദനമേറ്റത് .
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് .മന്ത്രവാദം കൊണ്ട് ചികിത്സിക്കാമെന്ന് പറഞ്ഞ് ഒരു രോഗിയെ സാജിദ് വിളിച്ചു വരുത്തിയിരുന്നു . ഈ രോഗിയുടെയും , ബന്ധുക്കളുടെയും മുന്നിൽ വച്ചാണ് നാട്ടുകാർ സാജിദിനെ പിടികൂടിയതും, മർദ്ദിച്ചതും.
കുട്ടികളെയും സ്ത്രീകളെയും കെണിയിൽപ്പെടുത്തി മരണഭയം ഉണ്ടാക്കി , ബാധ ഒഴിപ്പിക്കാനെന്ന പേരിൽ അനധികൃതമായി പണം തട്ടുകയായിരുന്നു സാജിദ് . മസ്ജിദിനുള്ളിൽ ഇത്തരം പ്രവൃത്തികൾ നടത്തുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ഇതിനെതിരെ ആളുകൾ പ്രതിഷേധിച്ചപ്പോൾ തനിക്ക് രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് സാജിദ് പറഞ്ഞത് . ഇതിൽ രോഷാകുലരായ ആളുകൾ സാജിദിനെ ബലമായി പള്ളിയിൽ നിന്ന് പുറത്താക്കിയിരുന്നു .
ഈ സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം മസ്ജിദിലെത്തിയ സാജിദ് വീണ്ടും മന്ത്രവാദം നടത്താൻ തുടങ്ങിയതോടെയാണ് പ്രകോപിതരായ ആളുകൾ ഇയാളെ ക്രൂരമായി മർദ്ദിച്ചത് . പാക് ബഡ നഗർ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് യാക്കൂബാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.