ഭോപ്പാൽ: മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനായി നിലവിലെ വർക്കിംഗ് പ്രസിഡന്റ് ജിതു പത്വാരിയെ നിയമിച്ച് കോൺഗ്രസ്. ഗന്ധ്വാനിയിയിൽ നിന്നുള്ള എംഎൽഎയായ ഉമംഗ് സിംഗ് ഗന്ധ്വാറിനെ പ്രതിപക്ഷ നേതാവായും നിയമിച്ചു. അതേറിൽ നിന്നുള്ള എംഎൽഎയായ ഹേമന്ദ് കത്താരെയാണ് പ്രതിപക്ഷ ഉപനേതാവ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പത്രക്കുറിപ്പിലൂടയാണ് മദ്ധ്യപ്രദേശിലെ തലമുറമാറ്റം മാദ്ധ്യമങ്ങളെ അറിയിച്ചത്.
2018 മുതൽ അഞ്ച് വർഷക്കാലം കമൽനാഥായിരുന്നു മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷൻ. 2020ൽ മുഖ്യമന്ത്രിയായതിന് ശേഷവും സ്ഥാനമൊഴിയാൻ അദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കമൽനാഥിനെ സ്ഥാനത്ത് നിന്നും നീക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാകുകയായിരുന്നു. പാർട്ടിക്കുള്ളിൽ കമൽനാഥിനെതിരെ ഉയർന്ന വികാരവും വിശ്വസ്തനെ മാറ്റി നിർത്താൻ നെഹ്‌റു കുടുംബത്തെ പ്രേരിപ്പിച്ചു.
അനുരഞ്ജനം എന്ന നിലയിൽ കമൽനാഥ് കോൺഗ്രസിന് നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടാണ് പുതിയ പിസിസി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയത്. പിസിസി അദ്ധ്യക്ഷ സ്ഥാനം അല്ലെങ്കിൽ നിയമസഭാ കക്ഷിനേതാവ് സ്ഥാനം, ഇവയിൽ ഏതെങ്കിലും ഒന്ന് കമൽനാഥിന് ലഭിക്കുമെന്നായിരുന്നു അണികളും കരുതിയിരുന്നത്. എന്നാൽ കമൽനാഥ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടായിരിന്നു പുതിയ പ്രഖ്യാപനം.
നേതൃത്വത്തിലെ സമൂലമാറ്റത്തിലൂടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ തലമുറമാറ്റമാണ് നെഹ്‌റു കുടുംബം ലക്ഷ്യമിടുന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ സംഭവിച്ച തിരിച്ചടി ആവർത്തിക്കാതിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.