തിരുവനന്തപുരം: നവകേരളസദസ്സിൽ ‘പരാതി’ക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ആവശ്യങ്ങളും പരാതികളുമായി ജനങ്ങൾ നൽകുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. രസീതിലും ‘അപേക്ഷ സ്വീകരിച്ചിരിക്കുന്നു’ എന്നാണ് രേഖപ്പെടുത്തേണ്ടത്. ‘പരാതി സ്വീകരിച്ചു’ എന്നെഴുതാൻ പാടില്ല.
കൗണ്ടറുകളുടെ മുന്നിൽ ‘പരാതി സ്വീകരിക്കുന്നയിടം’ എന്നെഴുതിവെക്കരുത്. അപേക്ഷകൾ, ആക്ഷേപങ്ങളുണ്ടാകാത്തവിധം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അപേക്ഷയ്‌ക്കൊപ്പം കൂടുതൽ പേജുകളുള്ള പകർപ്പുകൾ സ്വീകരിക്കരുതെന്നാണ് മറ്റൊരു നിർദേശം. ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ വാക്കാൽ നൽകുന്ന നിർദ്ദേശം.
നവകേരളസദസ്സിന്റെ പ്രധാനലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പാലായിൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ഇനി ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പരാതികൾ നൽകാൻ വേറെ വഴികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.