തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദത്തെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. രാജ്യത്താദ്യമായി കേരളത്തിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
കൊറോണ വകഭേദമായ BA.2.86 അഥവാ പിറോളയുടെ(pirola) സഹവകഭേദം ജെഎൻ-1 ആണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്. ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യമാണ്( INSACOG) കേരളത്തിൽ കൊറോണയുടെ പുതിയ വകഭദേം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. മഹാമാരിയുടെ വകഭേദങ്ങൾ ക്രമപ്പെടുത്തുന്നതിനും നീരിക്ഷിക്കുന്നതിനുമുള്ള രാജ്യത്തെ ലബോറട്ടറി ഏജൻസിയാണ് INSAC-OG. അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും INSACOG വ്യക്തമാക്കി.