വയനാട്: പത്തു ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടിൽ. കോളനിക്കവലയ്‌ക്ക് സമീപമുള്ള കാപ്പി തോട്ടത്തിൽ സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലാണ് കടുവ അകപ്പെട്ടത്. അഞ്ച് കൂടുകളായിരുന്നു വനംവകുപ്പ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്.
ഇന്നലെ രാത്രിയും വാകേരിയിലെ സന്തോഷ് എന്നയാളുടെ വീട്ടിൽ കടുവ എത്തിയിരുന്നു. സന്തോഷിന്റെ പറമ്പിൽ എത്തിയ കടുവ പശുവിനെ കടിച്ചു കൊന്നിരുന്നു. ഇതോടെയാണ് കെണികളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിൽ വനംവകുപ്പ് എത്തിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിഷേധം ഉയർത്തി നാട്ടുകാരും രംഗത്തെത്തി. കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയലിൽ പുല്ലരിയാൻ പോയ കർഷകൻ പ്രജീഷിനെയായിരുന്നു കടുവ അക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചത്. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കടുവയ്‌ക്ക് 13 വയസുണ്ടെന്നും WWL 45 എന്ന കടുവയാണ് സ്ഥലത്തെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിൽ അകപ്പെട്ടിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.