ലക്നൗ : രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് മുൻപായി രാജ്യം മറ്റൊരു വമ്പൻ ചടങ്ങിന് സാക്ഷിയാകുന്നു . പുരി ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരി 15 ഓടെ നടത്താനാണ് തീരുമാനം . 943 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര ഇടനാഴി നിർമ്മിച്ചിരിക്കുന്നത് . ഈ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തെ 1000-ലധികം ക്ഷേത്രങ്ങളിലേക്ക് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. നേപ്പാൾ രാജാവ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ജഗന്നാഥന്റെ ദർശനത്തിനായി വരുന്ന ഭക്തർക്ക് സുഖകരമായ ദർശനം ഒരുക്കാനായാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത് . 943 കോടി രൂപ ചെലവിൽ തയ്യാറാക്കിയ ഇടനാഴിയ്‌ക്ക് ശ്രീ മന്ദിർ പരിക്രമ പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് 7 മീറ്റർ ഗ്രീൻ ബഫർ സോണും 10 മീറ്റർ കാൽനട മേഖലയും ഉണ്ട്, ഇത് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യാൻ ഉപയോഗിക്കാം .
പദ്ധതിയുടെ മിക്കവാറും എല്ലാ പ്രധാന ജോലികളും പൂർത്തിയായതായും ബാക്കിയുള്ളവ ഈ മാസം പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. 2019 നവംബറിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് . ക്ഷേത്രത്തിന് ചുറ്റുമുള്ള 600 ലധികം ആളുകൾ പദ്ധതിക്കായി 15.64 ഏക്കർ ഭൂമി നൽകി. 2021 നവംബറിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് പദ്ധതിയുടെ തറക്കല്ലിട്ടിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടനാഴി ആധുനിക തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ ഇടനാഴിയിൽ ഒരേസമയം 6,000 ഭക്തർക്ക് നിൽക്കാം . ഇതുകൂടാതെ നാലായിരത്തോളം കുടുംബങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള അലമാര, കുടിവെള്ളം ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിശ്രമിക്കാൻ പവലിയനുകൾ, ഹൈടെക് കാർ പാർക്കിംഗ്, പോലീസ്, അഗ്നിശമന സേന, അടിയന്തര സാഹചര്യങ്ങൾക്കുള്ള വാഹനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഒഡീഷയിലെ 857 ക്ഷേത്രങ്ങളെ ചടങ്ങിലേയ്‌ക്ക് ക്ഷണിച്ചതായി ക്ഷേത്രത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റർ രഞ്ജൻ കുമാർ ദാസ് പറഞ്ഞു . ജനുവരി 15 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉദ്ഘാടന ചടങ്ങിലേക്ക് വൈഷ്ണോ ദേവി, കാമാഖ്യ ക്ഷേത്രം, ഷിർദി സായി ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ മറ്റ് 180 പ്രധാന ഇന്ത്യൻ ക്ഷേത്രങ്ങളെയും ക്ഷണിക്കും.മറ്റ് രാജ്യങ്ങളിലെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളിലേക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ട്. നിരവധി വിഐപികളും കോർപ്പറേറ്റ് വമ്പന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന അതിഥി പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . ക്ഷേത്രത്തിന്റെ നാല് കവാടങ്ങളിലും വേദപാരായണവും നടക്കും.