എറണാകുളം: നവകേരളാ സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരിഗണിക്കും. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് പത്തനംതിട്ട സ്വദേശി ഹർജി സമർപ്പിച്ചത്. നവകരേളാ സദസിൽ ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് തടയണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷം പരസ്യങ്ങളിലൂടെ പണം കണ്ടെത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ
ചെയ്തിരുന്നു. നവകേരളാ സദസിന് പണം കണ്ടെത്തുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗനിർദ്ദേശങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ജില്ലകളിലെ നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന നവകേരളാ സദസിന്റെ നടത്തിപ്പിന് പരസ്യത്തിലൂടെ ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. പരസ്യങ്ങളിലൂടെ കണ്ടെത്തുന്ന പണം നേരിട്ടോ റസീപ്റ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.