ഗാന്ധിനഗർ: സ്ത്രീയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്ന് വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് കോടതി ഉത്തരവിട്ടു.
സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയാണെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി. സ്ത്രീകളോട് ഇത്തരം പെരുമാറ്റം കാഴ്ചവയ്ക്കുന്ന പുരുഷന്മാര്, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ദാമ്പത്യ ജീവിതത്തിലെ ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും സമൂഹം കാണാതെ പോകുന്നു. ഈ നിശബ്ദത തകര്‍ക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനും സ്ത്രീകളെക്കാള്‍ കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്ക്കുണ്ട്’- ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജ്കോട്ടില്‍ നിന്നുള്ള യുവതി, തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഭർത്താവും കുടുംബവും ചേർന്ന് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും, തുടർന്ന് നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭര്‍ത്താവ് അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും പണം സമ്പാദിക്കാനായി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചതായും യുവതി ആരോപിച്ചു. കേസിൽ യുവതിയുടെ ഭർത്താവുൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തളളിയ കോടതി, ഇതിന്മേലാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.