ന്യൂഡൽഹി: കഴക്കൂട്ടം – കാരോട് ദേശീയപാത നിർമ്മാണം പൂർത്തീകരിച്ചതിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മേൽപ്പാലം, തെരുവ് വിളക്കുകൾ തുടങ്ങിയ തുടർന്നുള്ള പദ്ധതികൾക്കും സഹകരണം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ശശി തരൂർ അറിയിച്ചു. പാർലമെന്റിൽ വച്ചായിരുന്നു കേന്ദ്രമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.
ലോക്‌സഭയിലെ സംഭവ വികാസങ്ങൾക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. കഴക്കൂട്ടം- കാരോട് ദേശീയപാത നിർമ്മാണത്തിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. മേൽപ്പാലങ്ങളുടെ നിർമ്മാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം സഹായം ഉറപ്പുനൽകി. ഗഡ്കരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തരൂർ എക്‌സിൽ കുറിച്ചു.
കേരളത്തിലെ ദേശീയപാത വികസനത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പ്രശംസിച്ച് സിപിഎമ്മും നിരവധി തവണ രംഗത്തുവന്നിരുന്നു. മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയൻ, നിലവിലെ പിഡബ്ലിയു മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും ഗഡ്കരിയെ നിരവധി തവണ പൊതുവേദികളിൽ പ്രശംസിച്ചിരുന്നു.
തലസ്ഥാന നഗരമായ തിരുവനന്തപുരത്തെയും തമിഴ്‌നാട്ടിലെ കന്യാകുമാരിയെയും ബന്ധിപ്പിക്കുന്നതാണ് കഴക്കൂട്ടം- കാരോട് എൻഎച്ച് ബൈപ്പാസ്. കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയും സ്ഥിതി ചെയ്യുന്നത് കഴക്കൂട്ടം- കാരോട് ഹൈവേയിലാണ്.