അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. ഖംഭാത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചിരാഗ് പട്ടേൽ രാജിവച്ചു. എംഎൽഎ സ്ഥാനം രാജിവയ്‌ക്കുന്നതിന് പിന്നിൽ പാർട്ടി നേതൃത്വമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 182 അംഗ നിയമസഭയിൽ കോൺഗ്രസിന് 17 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ചിരാഗ് പട്ടേൽ കൂടി പാർട്ടി വിട്ടതോടെ എംഎൽഎമാരുടെ എണ്ണം 16 ആയി.
ഗുജറാത്ത് നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്ത് നൽകുമ്പോൾ പട്ടേലിനൊപ്പം ഗുജറാത്തിലെ ബിജെപി ഉപാദ്ധ്യക്ഷൻ ഭരത് ബോഘരയും ഉണ്ടായിരുന്നു. പട്ടേലിന്റെ രാജി സ്വീകരിച്ചതായി സ്പീക്കറും മാദ്ധ്യമങ്ങളെ അറിയിച്ചു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി.
‘തന്റെ നിയോജക മണ്ഡലത്തിലെ ആളുകളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് രാജിവയ്‌ക്കാൻ തീരുമാനിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്തതിനാൽ പലരും അസ്വസ്ഥരാണ്. ഗ്രൂപ്പിസം പാർട്ടിയിൽ കൂടുതലാണ്. തെറ്റുകൾ തിരുത്താൻ കേന്ദ്രനേതൃത്വം തയ്യാറായില്ലെങ്കിൽ കോൺഗ്രസിൽ നിന്ന് കുടൂതൽ എംഎൽഎമാർ രാജിവയ്‌ക്കും. ‘ അദ്ദേഹം പറഞ്ഞു.