ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും. ഇന്നലെ ചേർന്ന പ്രതിപക്ഷ സഖ്യ യോഗത്തിലാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.
എന്നാൽ ഇരു നേതാക്കളും ഈ തീരുമാനത്തോട് അതൃപ്തി അറിയിച്ച് യോഗത്തിൽ നിന്ന് നേരത്തെ ഇറങ്ങിപ്പോന്നതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച ഉടനെ തന്നെ ലാലു യാദവും, നിതീഷ് കുമാറും വിയോജിപ്പ് പ്രകടിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിനാൽ അതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലും ഇരു നേതാക്കളും പങ്കെടുത്തില്ല.
നിതീഷ് കുമാറിനെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് യോഗത്തിന് മുൻപ് പാർട്ടി എംഎൽഎമാരും ആർജെഡി നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിനെ ദേശീയ രാഷ്‌ട്രീയത്തിലെത്തിച്ചാൽ തേജസ്വി യാദവിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാമെന്നാണ് ലാലു പ്രസാദിന്റെ കണക്കുകൂട്ടൽ എന്നും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനം ആയിട്ടില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നുമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ വിശദീകരണം.