എറണാകുളം: മോഹൻലാൽ നായകനായ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു.
ഡിസംബർ 21 വ്യാഴാഴ്ച ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. താൻ എഴുതിയ തിരക്കഥയിൽ നിന്ന് ചിത്രത്തിന്റെ തിരക്കഥ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് ദീപു കെ ഉണ്ണി എന്നയാളാണ് ഹർജി സമർപ്പിച്ചത്.
ഒരു സ്ത്രീ – പുരുഷ അഭിഭാഷകരെ നായികാ നായകന്മാരാക്കി താൻ തയ്യാറാക്കിയ ഇമോഷണൽ ഫാമിലി ഡ്രാമയാണ് നേര് എന്നാണ് ഹർജിക്കാരൻ ആരോപിച്ചത്. ഈ തിരക്കഥയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ജീത്തു ജോസഫിനെയും മായാദേവിയെയും താൻ പലതവണ കണ്ടിരുന്നതായി ഉണ്ണി ആരോപിച്ചു.ഇരുവർക്കും തിരക്കഥ ഇഷ്ടമായെന്നും ജീത്തു ജോസഫിന്റെ അടുത്ത സിനിമയിൽ ഈ തിരക്കഥ ഉണ്ടായിരിക്കുമെന്ന് ഉണ്ണിക്ക് ഉറപ്പുനൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതോടെ തന്റെ തിരക്കഥയുടെ പകർപ്പുകൾ ജോസഫിനും മായാദേവിക്കും കൈമാറാൻ നിർബന്ധിതനായെന്നും, ഉണ്ണി വാദിച്ചു.
എന്നാൽ റിലീസിംഗ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി കേന്ദ്രസർക്കാരിനും സംവിധായകനും എഴുത്തുകാരനുമായ ജീത്തു ജോസഫ്, സഹ എഴുത്തുകാരി അഭിഭാഷകയായ ശാന്തി മായാദേവി എന്നിവർക്ക് നോട്ടീസ് അയച്ചു.