ടെൽ അവീവ്: ഗാസയിൽ വീണ്ടും വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും, ബന്ദികളാക്കിയവരെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈജിപ്തിലെത്തി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹനിയയോടൊപ്പം മുതിർന്ന ഹമാസ് നേതാക്കളും ഉണ്ടാകുമെന്ന് ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കമൽ ഉൾപ്പെടെ ഉള്ളവരുമായി ഹനിയ ചർച്ച നടത്തും.
ഇസ്രായേലുമായുള്ള പോരാട്ടത്തിനിടെ അടിപതറി തുടങ്ങിയതോടെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഹനിയയുടെ യാത്രയെന്നാണ് സൂചന. ഗാസ മുനമ്പിൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിനും, തടവുകാരെ വിട്ടയയ്‌ക്കുന്നതിനുള്ള കരാർ രൂപപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചർച്ചകളും ഇതോടൊപ്പം നടക്കും.
നേരത്തെ ഈജിപ്ത്, അമേരിക്ക, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ കരാറിനൊടുവിൽ 80ഓളം ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഒരാഴ്ച നീണ്ടു നിന്ന വെടിനിർത്തലാണ് അന്ന് നടപ്പിലാക്കിയത്. നിലവിൽ ഹമാസിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ അവരുടെ സൈന്യത്തെ പിൻവലിക്കുക, ഗാസയിലെ ജനങ്ങളെ തിരികെ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. ഒക്ടോബർ ഏഴിന് ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം വട്ടമാണ് ഹനിയ ഈജിപ്ത് സന്ദർശിക്കുന്നത്.