ലക്നൗ : ബദൗൺ ജില്ലയിലെ ഷംസി ജുമാ മസ്ജിദ് – നീലകണ്ഠ ക്ഷേത്ര തർക്ക ഹർജി ജനുവരി 6 ന് കോടതി പരിഗണിക്കും. ഷംസിയിൽ ശാസ്ത്രീയ സർവേ നടത്തണമെന്നും , മന്ദിരത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന ആവശ്യവും ‘ഓൾ ഇന്ത്യ ഹിന്ദു മഹാസഭ’ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട് .
ഹർജി ശരിയാണെന്ന് തെളിയിക്കാൻ ഗസറ്റ് തെളിവുകളും ഹിന്ദു മഹാസഭ സിവിൽ ജഡ്ജിയ്ക്ക് മുൻപാകെ ഹാജരാക്കി. 2022 ഓഗസ്റ്റിൽ, ഹിന്ദു മഹാസഭയുടെ സംസ്ഥാന കൺവീനറായ മുകേഷ് പട്ടേൽ, മന്ദിരത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ബദൗണിലെ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
പള്ളിയുടെ എഎസ്ഐ സർവേയും ഹിന്ദുപക്ഷം ആവശ്യപ്പെട്ടിരുന്നു. ജുമാമസ്ജിദ് ഷംസിയുടെ ഭൂമിയിൽ പണ്ട് നീലകണ്ഠ മഹാദേവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു .ഈ കേസിൽ കോടതി വാദം കേൾക്കുമ്പോൾ, ജുമാമസ്ജിദ് അറേഞ്ച്മെന്റ് കമ്മിറ്റി, ജില്ലാ ഭരണകൂടം, വഖഫ് ബോർഡ്, പുരാവസ്തു വകുപ്പ് എന്നിവർ അവരുടെ വശങ്ങൾ അവതരിപ്പിച്ചു.
ചൊവ്വാഴ്ച കോടതിയിൽ വാദം നടക്കുന്നതിനിടെ, ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വേദപ്രകാശ് സാഹുവും ജുമാ മസ്ജിദ് ഷംസിയുടെ ശാസ്ത്രീയ സർവേയ്ക്ക് അപേക്ഷ നൽകി. ഇസ്ലാമിക ആക്രമണകാരികൾ ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് ഈ സ്ഥലത്ത് ശിവന്റെ ഒരു നീലകണ്ഠ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹിന്ദു പക്ഷം വ്യക്തമാക്കുന്നു . ബദൗണിലെ സുബേദാറായിരുന്ന കാലത്ത്, ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ഭരണാധികാരി ഖുതുബുദ്ദീൻ ഐബക്കിന്റെ മരുമകനായ ഇൽത്തുമിഷ് ഈ ക്ഷേത്രം തകർത്ത് ഇവിടെ മസ്ജിദ് പണിതു.
1875 മുതൽ 1880 വരെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ സർവേയുടെ 148 വർഷം പഴക്കമുള്ള റിപ്പോർട്ടിലാണ് ഇതിന്റെ ആദ്യ തെളിവ്. എഎസ്ഐയുടെ തന്നെ സ്ഥാപകനായ അലക്സാണ്ടർ കണ്ണിംഗ്ഹാമാണ് ഇത് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിന്റെ ആദ്യ പേജിൽ തന്നെ ബദൗണിലെ തർക്കത്തിലുള്ള ജുമാമസ്ജിദ് ഷംസിയുടെ സർവേ റിപ്പോർട്ട് ഉണ്ട്.
ബദൗനിൽ ഇസ്ലാമിക അധിനിവേശക്കാരുടെ ഭരണത്തിന് മുമ്പ് മഹിപാൽ രാജാവ് ഹർമന്ദർ എന്ന പേരിൽ ഹിന്ദു ക്ഷേത്രം പണിതിരുന്നുവെന്ന് ഈ സർവേ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. മുസ്ലീം ആക്രമണകാരികൾ ഇത് തകർക്കുകയും ബദൗണിലെ ജുമാ മസ്ജിദ് ഈ സ്ഥലത്ത് നിർമ്മിക്കുകയും ചെയ്തതായും ഇതിൽ പറയുന്നു.