ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമപ്രകാരം കെഎം ഷാജിയെ പ്രതി ചേർത്ത ഇഡിയുടെ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്. ഇഡിയുടെ ഹർജിയിലാണ് ഷാജി ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സർക്കാർ എടുത്ത വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയിലും കോടതി കെ എം ഷാജിയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. രണ്ട് ഹർജികളും സുപ്രീംകോടതി പിന്നീട് ഒരുമിച്ച് പരിഗണിക്കും.
2014ൽ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ പരാതിയിന്മേലാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്തത്. 2023 ജൂൺ 19ന് പ്ലസ്ടു കേസിൽ കെ എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ ഇഡി ഹർജി നൽകിയിരിക്കുന്നത്.