ഇന്ത്യയിലെ സ്ത്രീകളുടെ പ്രധാന വസ്ത്രധാരണങ്ങളിലൊന്നാണ് സാരി. സാരിക്കും ഒരു ഡേയുണ്ടെന്ന് പറഞ്ഞാൽ വിചിത്രമായി തോന്നുമെങ്കിലും അത് സത്യമാണ്. ഡിസംബർ 21-നാണ് ലോക സാരി ദിനമായി ആചരിക്കുന്നത്. ഫാഷൻ പ്രേമികളായ സിന്ദൂര കവിറ്റി, നിസ്റ്റുവൽ ഹെബാർ തുടങ്ങിയവരുടെ പ്രയത്‌നഫലമായാണ് ലോക സാരി ദിനം ആചരിക്കപ്പെടാൻ തുടങ്ങിയത്. അങ്ങനെയെങ്കിൽ ലോക സാരി ദിനത്തിൽ തന്നെ ചില പ്രശ്‌സ്തമായ സാരികൾ പരിചയപ്പെട്ടാലോ?
ബന്ധാനി സാരി
പട്ട്, ജോർജറ്റ്, കോട്ടൺ നൂലുകൾ തുടങ്ങിയവ കൊണ്ട് നിർമ്മിക്കുന്ന ഒരു സാരിയാണ് ബന്ധാനി സാരി. കൈക്കൊണ്ട് നെയ്‌തെടുക്കുന്ന സ്‌റ്റോൺ വർക്കുകളും മറ്റു നെയ്‌ത്തുകളുമാണ് സാരിയെ മനോഹരമാക്കുന്നത്.
കാഞ്ചീവരം സാരി
കാഞ്ചീവരം സാരികൾ അറിയാത്തവരായി ആരുമുണ്ടാകില്ല. ചെന്നൈ പട്ടണത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കാഞ്ചീപുരം എന്ന ഗ്രാമത്തിലാണ് ഈ സാരികൾ കൂടുതലായും നിർമ്മിക്കുന്നത്. പട്ടു തുണിയിൽ നെയ്‌തെടുക്കുന്ന കാഞ്ചീവരം സാരികൾ വളരെ പ്രശസ്തിയാർജിച്ചതാണ്.
ബനാറസി സാരി
പട്ടു തുണിയിൽ നെയ്‌തെടുക്കുന്ന ബനാറസി സാരികൾ പൊതുവെ കനം കൂടിയതും ഫാബ്രിക് വർക്കുകൾ കൂടിയതുമാണ്. ഇതിൽ പിടിപ്പിച്ചിരിക്കുന്ന മുത്തുകളും മറ്റു സ്റ്റോണുകളും സാരിയുടെ ഭംഗി കൂട്ടുന്നു.
ചിക്കങ്കാരി സാരി
ലക്‌നൗവിൽ നിന്നാണ് ഈ സാരി കൂടുതലായി നിർമ്മിക്കപ്പെടുന്നത്. പൊതുവെ ലളിതമായ വർക്കുകളാണ് ഈ സാരിയെ മനോഹരമാക്കുന്നത്. ചികൻ എന്ന് വിശേഷിപ്പിക്കുന്ന നീഡിൽവർക്ക് ഉപയോഗിച്ചാണ് ഈ സാരി നെയ്‌തെടുക്കുന്നത്.