കൊല്ലം: കണ്ണനല്ലൂരിൽ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒപ്പം താമസിക്കുന്നവർ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട അൽത്താഫ് മിയയും പ്രതികളായ അൻവർ, ബികാസ് സെൻ എന്നിവരും പശ്ചിമബംഗാൾ സ്വദേശികളാണ്. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളാണിവർ.
ചീട്ടുകളിയുടെ പണത്തെ ചൊല്ലിയായിരുന്നു കൊലപാതകം. കഴിഞ്ഞ 17 മുതൽ അൽത്താഫിനെ കാണാതാവുകയായിരുന്നു. ഇയാളെ കാണാതായ വിവരം മറ്റ് തൊഴിലാളികൾ ഫാക്ടറി ഉടമയെ അറിയിച്ചു. തുടർന്ന് കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ അൽത്താഫിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. പിന്നീട് ഫോണിലേക്ക് വിളിച്ച അവസാന കോൾ പരിശോധിച്ചു. സുഹൃത്തുക്കൾ ആയ അൻവർ, ബികാസ് എന്നിവരാണ് അവസാനം അൽത്താഫിനെ വിളിച്ചതെന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
ചീട്ടുകളി പണം വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അൽത്താഫിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുടിച്ചിറ ഭാഗത്ത് ചെളിയിൽ താഴ്‌ത്തി. പ്രതികളുടെ മൊഴി പ്രകാരം മൃതദേഹം ഇവിടെ നിന്നും ഇന്നലെ രാത്രി പുറത്തെടുത്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.