അബുദബി: യുഎഇയിൽ മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും മികച്ച ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കുന്നതുമാണ്.
നിയമം ലംഘിക്കുന്നവർക്ക് ജയിൽശിക്ഷയും 50,000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ളവരുമായി ഇടപഴകുന്ന ആളുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങൾ നിയമത്തിൽ വ്യക്തമാക്കുന്നു.
മാത്രമല്ല മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും അവരുടെ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നിയമം മുൻഗണന നൽകുന്നതായും അധികൃതർ പറഞ്ഞു. മനോരോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഓരോ എമിറേറ്റിലും ഒരു നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്ന് നിയമം നിർദ്ദേശിക്കുന്നുണ്ട്.