ബെംഗളൂരു: യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. മനോഹര നിർമിതികൾക്കുള്ള ‘പിക്‌സ് വെർസെയ്ൽസ് 2023’ അംഗീകാരമാണ് ടെർമിനൽ രണ്ട് നേടിയെടുത്തത്. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്നായാണ് കെംപഗൗഡയെ വിശേഷിപ്പിച്ചത്. ഏറ്റവും സുന്ദരമായ നിർമിതികൾക്കാണ് എല്ലാ വർഷവും യുനസ്‌കോ പ്രിക്‌സ് വെർസെയ്ൽസ് പുരസ്‌കാരം നൽകിവരുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനർ എലി സാബ് അദ്ധ്യക്ഷനായ പാനലാണ് പുരസ്‌കാരം നിർണയിച്ചത്. ഏറ്റവും പുതിയ വാസ്തുവിദ്യാ രീതികൾ ഉൾപ്പെടുത്തിയുള്ള രൂപകൽപ്പനയാണ് മറ്റ് നിർമിതികളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി.
യുനസ്‌കോ അംഗീകാരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ. 35 എയർലൈൻ കമ്പനികളുടെ സർവീസ് ഇവിടെ ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെർമിൽ നിർമിച്ചത്. പ്രതിവർഷം 6 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.പ്രകൃതിദത്ത രീതിയിൽ മതിൽ, പൂന്തോട്ടങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. പുനരുപയോഗ ഊർജ്ജമാണ് ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.