ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിന് പിന്നാലെ മറുനീക്കവുമായി രാഹുൽ. വിഷയത്തിൽ എതിർ അഭിപ്രായമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം ഫോണിൽ വിളിച്ചു. യോഗത്തിൽ അപ്രതീക്ഷിതമായാണ് ഖാർഗെയുടെ പേര് ഉയർന്നുവന്നതെന്നും കോൺഗ്രസിന് ഇക്കാര്യത്തിൽ മുൻ ധാരണ ഇല്ലായിരുന്നുവെന്നും രാഹുൽ നിതീഷിനെ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.
കോൺഗ്രസിനെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പേര് നിർദ്ദേശിച്ചത്. പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ്‌കെജ് രിവാൾ നിർദ്ദേശത്തെ പിന്തുണയ്‌ക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കക്ഷികളടക്കം തീരുമാനത്തെ പിന്താങ്ങി.
ഇതിന് പിന്നാലെ അതൃപ്തി അറിയിച്ച് യോഗത്തിൽ നിന്നും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇറങ്ങി പോകുകയായിരുന്നു. തീരുമാനത്തിൽ യോജിപ്പില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നുമുള്ള മുൻധാരണയ്‌ക്ക് വിരുദ്ധമായാണ് ഖാർഗെയുടെ പേര് നിർദ്ദേശിച്ചതെന്നായിരുന്നു ഇരുവരുടെയും വാദം. ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ രാഹുലിനടക്കം അതൃപ്തിയുണ്ടായിരുന്നു.
നാലാം യോഗത്തിന് ശേഷം കടുത്ത ഭിന്നതയാണ് ഇൻഡി മുന്നണിയിൽ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കത്തെ കൂടാതെ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതും മുന്നണിയുടെ ഐക്യത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.