ശ്രീനഗർ: രജൗരിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്). അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ആക്രമണം നടന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പിഎഎഫ്എഫ് പങ്കുവച്ചിട്ടുള്ളത്. യുഎസ് നിർമ്മിത അത്യാധുനിക എം4 കാർബൈൻ റൈഫിൾ ചിത്രത്തിൽ കാണാം. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നിൽ പിഎഎഫ്എഫ് ആണെന്ന് വ്യക്തമാക്കി ദേശീയ മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.
ലഷ്‌കർ-ഇ-ത്വയ്ബയുടെ കീഴിലുള്ള ഭീകരസംഘടനയാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. യുഎസ് നിർമ്മിത എം4 കാർബൈൻ തോക്ക് ഉപയോഗിച്ചാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. 1980-ലാണ് അമേരിക്ക ഭാരം കുറഞ്ഞ ഇത്തരത്തിലുള്ള തോക്കുകൾ നിർമ്മിച്ചത്. രജൗരിയിലെ സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയിൽ വെച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജിപ്‌സിയും അക്രമിക്കപ്പെട്ടത്. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ വെടിവയ്‌ക്കുകയായിരുന്നു.