തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കേസ്. പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഡിജിപിയുടെ വസതിയിൽ മഹിളാ മോർച്ച നടത്തിയ സമരം റിപ്പോർട്ട് ചെയ്ത നാല് മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം, നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ദൃശ്യമാദ്ധ്യമപ്രവർത്തക വിനീത വിജിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇത് ഫാസിസത്തിന്റെ പ്രകടമായ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ എടുത്ത കേസ് നവകേരളത്തിന്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ.സുരേന്ദ്രൻ ഓർമിപ്പിച്ചു.