ന്യൂഡൽഹി: സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഭഗവദ്ഗീതയിൽ പരിഹാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവദ്ഗീതയിലെ സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഗീതാ മഹോത്സവത്തോടനുബന്ധിച്ച് ഹരിയാനയിൽ നടന്ന സന്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതന്മാരെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഭഗവദ്ഗീതയിൽ പരിഹാരമുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഭഗവദ്ഗീതയുടെ സന്ദേശം എല്ലായിടത്തും വ്യാപിപ്പിക്കാൻ ഒരു വ്യക്തിക്കെങ്കിലും കഴിഞ്ഞാൽ ലോകത്ത് ഒരിക്കലും ഒരു യുദ്ധം ഉണ്ടാകില്ലെന്നാണ് അവർ പറയുന്നത്.
ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും നേരിട്ടുണ്ട്. എന്നാൽ എന്റെ അമ്മ കുട്ടിക്കാലത്ത് ഭഗവദ് ഗീതയെ കുറിച്ച് പറഞ്ഞു തന്നു. ഗീതയെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ഭാഗ്യമുണ്ടായി. അതിനാൽ ഒരിക്കലും നിരാശയും വേദനയും ഞാൻ അനുഭവിക്കേണ്ടി വന്നിട്ടില്ല.
രാജ്യത്ത് സാംസ്കാരികവും മതപരവുമായ നവോത്ഥാനത്തിന് തുടക്കം കുറിക്കണമെങ്കിൽ രാമക്ഷേത്രം ഭക്തർക്കായി തുറക്കണം. ജനുവരി 22-ന് പ്രതിഷ്ഠാ ചടങ്ങ് വിപുലമായി നടത്തും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സർക്കാരിന്റെയും ഭാരതീയരുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു.