എറണാകുളം: പെരുമ്പാവൂരിൽ നടുറോഡിൽ ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ. കഴിഞ്ഞ ദിവസം വൈകിട്ട് പി.പി റോഡിലെ ജ്യോതി തീയറ്ററിന് സമീപത്തായിരുന്നു രണ്ട് യുവതികൾ തമ്മിൽ ഏറ്റുമുട്ടിയത്. കച്ചവടക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുമാറ്റത്തിൽ നടപടിയെടുക്കാൻ പൊലീസും തയ്യാറാകുന്നില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് അടിപിടിയുണ്ടായത്.
നഗരമദ്ധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അടിപിടി നിത്യസംഭവമാണ്. അതുകൊണ്ട് ഇരുവരെയും പിടിച്ചുമാറ്റാൻ ആരും തയ്യാറായില്ല. മിനിറ്റുകൾ നീണ്ട അടിപിടിക്കൊടുവിൽ ഒരാൾ മറ്റൊരാളെ ചവിട്ടി വീഴ്‌ത്തി മർദിക്കാൻ തുടങ്ങിയതോടെയാണ് സമീപത്തെ വ്യാപാരികൾ ഇടപെട്ട് ഇരുവരെയും പിടിച്ച് മാറ്റിയത്.
സമൂഹമാദ്ധ്യമങ്ങളിൽ അടിപിടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗവും തമ്മിൽ തല്ലും പെൺവാണിഭവും വ്യാപകമായിരിക്കുകയാണ്. പൊലീസും എക്സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല.