ന്യൂഡൽഹി: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തും ഇടം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിലെ നൊവാർക് നഗരത്തിലുള്ള സ്വാമിനാരായൺ മന്ദിരത്തിന്റെ പുറംചുവരുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഖലിസ്ഥാൻ അനുകൂല വാക്യങ്ങളും ഭീകരർ എഴുതിയതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
” കാലിഫോർണിയയിലെ ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തിലും ഇടം നൽകരുത്. സംഭവത്തിൽ ഞങ്ങളുടെ കോൺസുലേറ്റ് പോലീസിനും സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അവർ വ്യക്തമാക്കിട്ടുണ്ട്”- എസ്. ജയശങ്കർ കുറിച്ചു.
ക്ഷേത്ര മതിലിൽ പതിപ്പിച്ചതിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മുദ്രാവാക്യങ്ങളുമുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രേവാലയെ കുറിച്ചുള്ള വാക്യങ്ങളും ക്ഷേത്ര മതിലിൽ ഭീകരർ കുറിച്ചു. സംഭവം ഹിന്ദുക്കളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തിയതായും ക്ഷേത്രത്തിൽ പോകുന്നവരെ ഭയപ്പെടുത്താനുമാണ് ഭീകരർ ശ്രമിക്കുന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗൺണ്ടേഷൻ പറഞ്ഞു.