മുംബൈ: മഹാരാഷ്‌ട്രയിൽ നിന്നും മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. സർദാർ അസീസ് റാണ ഷെയ്ഖ്, ഖലീൽ മൈനുദ്ദീൻ സയ്യദ്, ഹഷ്മുള്ള ഹസൻ ഷെയ്ഖ് എന്നിവരാണ് മഹാരാഷ്‌ട്ര എടിഎസ്സിന്റെ പിടിയിലായത്. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൂവരും പിടിയിലായത്. വർഷങ്ങളായി താനെ, നവി മുംബൈ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇവർ.
മുമ്പ്രയിലെ കൗസ മേഖലയിൽ എടിഎസ് താനെ യൂണിറ്റ് നടത്തിയ റെയ്ഡിൽ സർദാർ അസീസ് റാണ ഷെയ്ഖിനെയും (43), നവി മുംബൈയിലെ കമോത്തേയിൽ വിക്രോളി യൂണിറ്റ് നടത്തിയ റെയ്ഡിൽ ഖലീൽ മൈനുദ്ദീൻ സയ്യദ് (30), ഹഷ്മുള്ള ഹസൻ ഷെയ്ഖ് (22) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റാഷിദ് കോമ്പൗണ്ട് 23-ാം നമ്പർ മുറിയിലായിരുന്നു റാണയുടെ താമസം.
ക്രൈംബ്രാഞ്ച് യൂണിറ്റ് 6 ഒരാഴ്ച മുമ്പ് നടത്തിയ ഓപ്പറേഷനിൽ ഒമ്പത് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ ഇന്ത്യൻ പാസ്‌പോർട്ട് ആക്‌ട്, വിദേശപൗരത്വ ആക്റ്റ് എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. റാണ ഷെയ്‌ഖിനെതിരെ ഫോറിനേഴ്‌സ് ആക്ട് സെക്ഷൻ 14, പാസ്‌പോർട്ട് ആക്ട് സെക്ഷൻ 12 എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.