വയനാട് : വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോർട്ട്. വാകേരി സീസിയിൽ തൊഴുത്തിൽക്കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ പശുക്കിടാവിനെയാണ് കടുവ കഴിഞ്ഞദിവസം രാത്രി കടിച്ചുകൊന്നത്. സംഭവത്തിൽ വനപാലകർ സ്ഥലത്തെത്തി. കാൽപ്പാടുകൾ വനംവകുപ്പ് പരിശോധിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപ് സുൽത്താൻ ബത്തേരിയിലും കടുവ ആക്രമണമുണ്ടായിരുന്നു. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടുവയുടെ ആക്രമണം.
ഡിസംബർ ഒൻപതിന് വാകേരിക്ക് അടുത്ത് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.