തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സിപിഎം-സിഐടിയു പ്രവർത്തകർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം-സിഐടിയു പ്രവർത്തകർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കാട്ടായികോണം സ്റ്റാൻഡിലാണ് കഴിഞ്ഞ എട്ടുവർഷമായി രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. പതിവുപോലെ ഓട്ടോ ഓടിക്കാനായി ഇന്ന് രാവിലെയും രജനി സ്റ്റാൻഡിലെത്തി. എന്നാൽ ഓട്ടോ ഓടിക്കുന്നതിൽ നിന്ന് സിഐടിയു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടഞ്ഞു. നവകേരള സദസിന് പങ്കെടുക്കണമെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് തടഞ്ഞതെന്നാണ് രജനി പറയുന്നത്. സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്നാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നത്. ഇതിന് പിന്നാലെയാണ് നേതൃത്വം തനിക്കെതിരെ വിലക്കേർപ്പെടുത്താൻ കാരണമെന്നും രജനി വ്യക്തമാക്കി.
സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് നാളെ മുതൽ ജോലിക്ക് കയറേണ്ടെന്നും ഭീഷണിപ്പെടുത്തിയതായി രജനി പറഞ്ഞു. ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോയും രജനി പുറത്തുവിട്ടു.