പത്തനംതിട്ട: കോടതി ഉത്തരവിന് പിന്നാലെ ഒരു മാസത്തിന് ശേഷം റോബിൻ ബസ് ഉടമയ്‌ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. നവംബർ 24ന് എംവിഡി പിടിച്ചെടുത്ത ബസ് പരിശോധനയ്‌ക്ക് ശേഷമാണ് ഉടമയ്‌ക്ക് വിട്ടുകൊടുത്തത്. പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബസ് വിട്ടുകൊടുക്കാൻ ഇന്നലെ ഉത്തരവിട്ടത്. തുടർന്ന് ബസ് വിട്ടുകിട്ടുന്നതിനായി ഉടമ ഇന്നലെ പോലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം നടപടികൾ നേരിടേണ്ടി വരുമെന്നും എംവിഡി അറിയിച്ചു.
നിയമലംഘനം നടത്തിയതിന് ഉടമ പിഴ അടച്ചതിനാലാണ് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാമെന്നും എംവിഡിക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എംവിഡി ബസ് പിടിച്ചെടുത്തത്. ബസിനെതിരെ 82,000 രൂപ പിഴയും എംവിഡി ചുമത്തിയിരുന്നു. പിഴ അടച്ചെന്നും പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ അടുത്തയാഴ്ച
ബസിന്റെ സർവ്വീസ് പുനഃരാരംഭിക്കുമെന്നും ഉടമ അറിയിച്ചു.
ബസിന്റെ പെർമിറ്റ് റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ റോബിൻ ബസ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് ബസിന്റെ പെർമിറ്റ് റദ്ദാക്കിയ എംവിഡിയുടെ നടപടി കോടതി മരവിപ്പിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന വ്യക്തിയുടെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. കേസ് അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.