ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുക്കുന്നത്. സമാധി സ്ഥലമായ സദൈവ് അടലിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സമാധി സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തും.
ഭരണജ്ഞൻ, കവി, നയതന്ത്രജ്ഞൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തി മുദ്രപതിപ്പിച്ച അടൽ ബിഹാരി വാജ്‌പേയി സർവ്വ സമ്മതനായിരുന്ന നേതാവായിരുന്നു. ആർഎസ്എസ് പ്രചാരകനിൽ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രിവരെ നീളുന്ന പതിറ്റാണ്ടുകൾ നീളുന്ന പൊതുജീവീതം ഭാരത രാഷ്‌ട്രീയ മണ്ഡലത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാജ്യാന്തര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. കാർഗീൽ യുദ്ധം, ആണവ പരീക്ഷണം എന്നീ നിർണായ ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ രാജ്യത്തിന്റെ സ്വാഭിമാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
1924ലെ ക്രിസ്മസ് ദിനത്തിൽ മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാജ്‌പേയി ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ആര്യസമാജത്തിന്റെയും ആർഎസിസിന്റെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിൽക്കാലത്ത് വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലും വ്യാപൃതനായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 14 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചു. നിയമവിദ്യാർത്ഥിയായിരുന്ന വാജ്‌പേയി 1945 ൽ പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ സജീവമായി.
സ്വാതന്ത്ര്യാനന്തരം 1951ൽ ഭാരതീയ ജനസംഘം ആരംഭിച്ചപ്പോൾ ശ്യാമപ്രസാദ് മുഖർജിയെ സഹായിക്കാനായി ആർഎസ്എസ് ചുമതലപ്പെടുത്തിയത് വാജ്‌പേയിയെ ആയിരുന്നു. 1952ൽ ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957ൽ ഭാരതീയ ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവും 1968 ൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായി. അടിയന്തരാവസ്ഥ കാലയളവിൽ തടങ്കിലാക്കപ്പെട്ട വാജ്‌പേയി അടിയന്തരാവസ്ഥാനന്തരം രൂപപ്പെട്ട ജനതാ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി. 1980 ൽ നേതാക്കൾ ജനതാപാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രഥമ അദ്ധ്യക്ഷനായതും വാജ്‌പേയിയായിരുന്നു.
1996 ൽ ആദ്യമായി പ്രധാനമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ 13 ദിവസത്തിന് ശേഷം രാജിവച്ചു. 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 13 മാസത്തിന് ശേഷം അവിശ്വാസ പ്രമേയം വന്നതോടെ രാജിവയ്‌ക്കേണ്ടിവന്നു. 1999ൽ മൂന്നാം തവണയും പ്രധാനമന്ത്രിയായി. 2004 ൽ കാലാവധി അവസാനിക്കും വരെ സ്ഥാനത്ത് തുടർന്ന് 5 വർഷം കാലയളവ് തികയ്‌ക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. 2004 ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച അദ്ദേഹം, പിൽക്കാലം വിശ്രമജീവിതം നയിച്ചു. 2018 ഓഗസ്റ്റ് 16 ന് 93-ാം വയസിൽ അന്തരിച്ചു.