ഭോപ്പാൽ: രാജസ്ഥാനിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകുന്നേരം 3.30 നാണ് ചടങ്ങ്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസഭയിൽ അരൊക്കെയുണ്ടാകുമെന്ന് സൂചനകൾ ലഭിച്ചിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പാർട്ടിയെ സജ്ജമാക്കാനാണ് എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാക്കൾക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ ഇവർ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത രീതിയിൽ പുതുമുഖങ്ങൾക്കായിരിക്കും മന്ത്രിസഭയിലും പ്രാധാന്യം ലഭിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്, ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗ്ദീഷ് ദേവ്ദ എന്നിവർ ഇന്നലെ രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും ഡൽഹിയിലെത്തി നേരിട്ട് കണ്ടിരുന്നു. ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.
നാലാം ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ 31 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇതിന് സമാനമായ സംഖ്യയാകും മോഹൻ യാദവ് മന്ത്രിസഭയിലും ഉണ്ടാകുക. 230 അംഗ നിയമസഭയിൽ 163 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.