ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ. യുവതിയുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മധുര സ്വദേശിനിയായ ആർ.നന്ദിനി(27) ആണ് കൊല്ലപ്പെട്ടത്. മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ വിജനമായ സ്ഥലത്താണ് കൊലപാതകം നടന്നത്. ബ്ലൈഡ് ഉപയോഗിച്ച് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നന്ദിനിയെ പരിസരവാസികൾ ശനിയാഴ്ച രാത്രി കണ്ടെത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മഹേശ്വരിയും നന്ദിനിയും മധുരയിൽ സ്കൂൾ കാലഘട്ടം മുതൽ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. തുടർ പഠനത്തിനായി നന്ദിനി സ്കൂൾ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി. കഴിഞ്ഞ 8 മാസമായി ഇരുവരും ഒരേ ഐടി സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു. എന്നാൽ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ തർക്കത്തിലായിരുന്നു. നന്ദിനി മറ്റ് പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിൽ വെട്രിമാരൻ അതൃപ്തനായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും അടുത്തകാലത്തായി സംസാരിക്കാതായി.
ഇതിനിടെ മറ്റൊരു യുവാവിനൊപ്പം നന്ദിനിയെ പ്രതി കണ്ടത് പക വളർത്തി. ഇതോടെ നന്ദിനിയെ വകവരുത്താൻ തീരുമാനിച്ചു. 24ന് നന്ദിനിയുടെ ജന്മദിനമായിരുന്നു. തലേന്ന് ശനിയാഴ്ച അവസാനമായി ഒരിക്കൽ കൂടി കാണണമെന്നും ഒരു സർപ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞാണ് വെട്രിമാരൻ നന്ദിനിയെ പ്രദേശത്ത് എത്തിച്ചത്. സമ്മാനം നൽകാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയം.