ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.
22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങൾക്കും ആധുനിക ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എൽഎച്ച്ബി മോഡലിലാണ് ബോഗികൾ ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത പുൾ-പുഷ് എഞ്ചിനുകൾ ട്രെയിനുണ്ടാകും. രാജധാനി, ശതാബ്ദി ട്രെയിനുകൾക്ക് സമാനമായി മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിലാണ് സർവീസ് നടത്തുക.
ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിൽ ഓടുമ്പോൾ രണ്ടാമത്തേത് മാൾഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. സീതാദേവിയുടെ ജന്മസ്ഥലമാണ് ദർഭംഗ. ഇവിടെ നിന്ന് ശ്രീരാമ ജന്മഭൂമിയിലേക്കാണ് ആദ്യ യാത്രയെന്നതും ആദ്യ അമൃത് ഭാരതിന്റെ സവിശേഷതയാണ്. അമൃത് എക്‌സ്പ്രസിന്റെ ഉദ്ഘടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.