ന്യൂഡൽഹി: അറബിക്കടലിൽ രണ്ട് ദിവസം മുമ്പ് ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്കുക്കപ്പൽ എംവി ചെം പ്ലൂട്ടോ മുംബൈ തുറമുഖത്തെത്തി. ഐസിജിഎസ് വിക്രമിന്റെ സംരക്ഷണത്തിലാണ് കപ്പൽ മുംബൈ തുറമുഖത്തെത്തിയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംവി ചെം പ്ലൂട്ടോയിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബെംഗളൂരുവിലേക്ക് യാത്ര തുടരും. കപ്പൽ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നേവി, ഇന്റലിജൻസ് ഏജൻസികൾ എന്നിവർ സംയുക്തമായി അന്വേഷണം നടത്തി വരികയാണ്.
പ്രൊജക്റ്റൈൽ മിസൈലാണോ ഡ്രോണാണോ കപ്പൽ ആക്രമിക്കാൻ ഉപയോഗിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചിരുന്നു. ജീവനക്കാർ തീ അണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതേതുടർന്ന് ചരക്കുക്കപ്പലുകളെ സംരക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡ് പ്രദേശത്ത് പട്രോളിംഗ് ഊർജ്ജിതമാക്കി.
20 ഇന്ത്യക്കാരും ഒരു വിയറ്റ്നാമീസ് സ്വദേശിയുമാണ് കപ്പലിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ജീവന് അപകടം സംഭവിച്ചിട്ടില്ലെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.