ആലപ്പുഴ: കുറഞ്ഞ വിലയ്ക്ക് തമിഴ്നാട് തേനിയിൽ സ്ഥലം നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് മലയാളികളിൽ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ ഏഴ് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. പ്രതികളെ ഗൂഡല്ലൂരിൽ നിന്നും പോലീസ് പിടികൂടി.
കൃഷി ചെയ്യുന്നതിനായി ആലപ്പുഴ സ്വദേശികൾ സ്ഥലം അന്വേഷിച്ച് ഗൂഡല്ലൂരിൽ എത്തിയിരുന്നു. ഇവിടെ നിന്നും പരിചയപ്പെട്ട മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിക്കുകയും ഇവിടുത്തെ ഒരു തോട്ടം കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നാലെ ആലപ്പുഴ സ്വദേശികളെ ഇവിടെ ബന്ദികളാക്കിയ പ്രതികൾ 3 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പണം നൽകാൻ തയ്യാറാവാതെ വന്നതോടെ സംഘം യുവാക്കളെ മർദ്ദിക്കുകയും ഇവരുടെ പക്കൽ നിന്നും 5,000 രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 80,000 രൂപയും കാറും കൈക്കലാക്കി. തുടർന്ന് യുവാക്കളെ പെരുവഴിയിൽ ഇറക്കിവിട്ട പ്രതികൾ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെ പിടികൂടിയതായും മറ്റു നാല് പേർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.