എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി തമ്പടിച്ച് കാട്ടാനക്കൂട്ടം. രാത്രി മുഴുവൻ തമ്പടിച്ച കാട്ടാനകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഉരുളൻതണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പത്തോളം ആനകൾ തമ്പടിച്ചത്.
വനപാലകരുടെയും ജനങ്ങളുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ തുരത്താനായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. പുലർച്ചെയോടെ മറ്റ് കാട്ടാനകൾ കാടു കയറിയെങ്കിലും ഒരു ആനക്കുട്ടി മാത്രം ഇവിടെ തുടർന്നു.
കൃഷിയിടത്തിലൂടെ ആന കറങ്ങിയതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലായി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ പത്ത് മണിയോടെ ആനക്കുട്ടി പുഴ കടന്ന് കാടുകയറി.