ഇസ്ലാമാബാദ് : പാകിസ്താന്റെ ഭരണം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ കൈകളിലെത്താൻ സാദ്ധ്യത . 2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പാകിസ്താൻ മർകസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുകയാണ് ഹാഫിസിന്റെ സഹായികൾ .
കഴിഞ്ഞ ഒമ്പത് മാസമായി കറാച്ചിയിൽ ഇതിന്റെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിനെതിരായ പ്രതിഷേധമായാണ് ഇത് ആരംഭിച്ചത്, എന്നാൽ ഇപ്പോൾ ഇത് പാക് രാഷ്ട്രീയത്തിൽ ഒരു പുതിയ എതിരാളിയായി മാറുകയാണ്.മെയ് മുതൽ പിഎംഎംഎൽ പാകിസ്താനിൽ സജീവമാണ്. അതിന്റെ ആദ്യ സമ്മേളനം ഈ വർഷം മെയ് എട്ടിന് ഹിസ്റ്ററി കോൺഫറൻസ് എന്ന പേരിൽ നടന്നു. ലഷ്കറെ ത്വയ്ബയുടെയും ജമാഅത്ത് ഉദ് ദവയുടെയും രാഷ്ട്രീയ സ്വത്വം സ്ഥാപിക്കുന്നതിനാണ് ഈ പാർട്ടി രൂപീകരിച്ചത്. അതുകൊണ്ടാണ് മില്ലി മുസ്ലീം ലീഗിന്റെ പേര് പാകിസ്താൻ മർകസി മുസ്ലിം ലീഗ് എന്നാക്കിയത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. ഇയാളുടെ മകൻ തൽഹ സയീദും മത്സരംഗത്തുണ്ട്. മകനായി വലിയ തോതിൽ ഫണ്ട് ഒഴുക്കുകയാണ് സയീദെന്നാണ് വിവരം. തന്റെ പിൻഗാമിയായി തൽഹയെ അവരോധിക്കാനായി നേരത്തെ സയീദ് ചില ശ്രമങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ഈ സംഘടനയിലെ നേതാക്കളും യുഎസ് പ്രഖ്യാപിത തീവ്രവാദികളാണ്. സൈഫുള്ള ഖാലിദ്, മുസമ്മിൽ ഇഖ്ബാൽ ഹാഷിമി, മുഹമ്മദ് ഹാരിസ് ദാർ, ഫയാസ് അഹമ്മദ്, ഫൈസൽ നദീം എന്നിവരും ഇതിൽ ഉൾപ്പെടുന്നു.