മോസ്കോ: ഇന്ത്യയുമായുള്ള മറ്റ് രാജ്യങ്ങളുടെ ബന്ധത്തിൽ ഉയർച്ച താഴ്ച്ചകൾ വന്നിട്ടുണ്ടെങ്കിലും, റഷ്യയുമായി മാത്രം സ്ഥിരതയുള്ള ബന്ധമാണ് ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ ഓരോ രാജ്യവും അവർക്ക് അത്രത്തോളം വിശ്വാസമുള്ളവരുമായി മാത്രമേ സഹകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മോസ്കോയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ജയശങ്കർ റഷ്യയിലെത്തിയത്.
” പല തരത്തിൽ നോക്കുകയാണെങ്കിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അസാധാരണമാണ്. ഏതൊരു രാജ്യത്തിനിടയിലും കഴിഞ്ഞ 60, 70, 80 വർഷക്കാലത്തെ ബന്ധമോ രാഷ്ട്രീയമോ നോക്കുകയാണെങ്കിലും ഉയർച്ച താഴ്ച്ചകൾ കാണാൻ സാധിക്കും. റഷ്യ-ചൈന, റഷ്യ-അമേരിക്ക, റഷ്യ-യൂറോപ്പ്, ഇന്ത്യ-ചൈന, ഇന്ത്യ-യുഎസ്എ ഇങ്ങനെ ഏത് രണ്ട് രാഷ്ട്രങ്ങൾക്കിടയിൽ നോക്കിയാലും സമ്മർദ്ദങ്ങളും ബുദ്ധിമുട്ടേറിയതുമായ കാലവും, മികച്ച നേട്ടങ്ങൾ കൈവരിച്ച സമയവും ഉണ്ടായിട്ടുണ്ടാകും.
50കളുടെ തുടക്കം മുതൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയൻ റഷ്യൻ ഫെഡറേഷനായി. ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. റഷ്യ രൂപം കൊണ്ടു. ഇന്ത്യ വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു. ഇങ്ങനെ ലോകരാഷ്ട്രീയത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിച്ചു. എങ്കിൽ പോലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. അത് സ്ഥിരതയോടെ മുന്നോട്ട് പോവുകയാണ്.
പ്രതിരോധ, ആണവോർജ്ജ മേഖലകളിലെല്ലാം ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് റഷ്യ. ഇന്ന് ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളിൽ ഞാൻ ഒപ്പുവച്ചു. ആണവ, ബഹിരാകാശ മേഖലകളിൽ നിങ്ങൾക്ക് അത്രത്തോളം വിശ്വാസമുള്ള ആളുകളുമായി മാത്രമേ സഹകരണം സാധ്യമാവുകയുള്ളു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢതയോടെ മുന്നോട്ട് പോകുന്നതും ഈ വിശ്വാസത്തിന്റെ പുറത്താണെന്നും” അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.