ന്യൂഡൽഹി: കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് തുറന്ന് സമ്മതിച്ച് പാർട്ടി നേതാക്കൾ. ക്രൗഡ് ഫണ്ടിംഗ് ഒരാഴ്ച പിന്നിട്ടപ്പോൾ ആകെ സമാഹരിച്ചത് 5.35 കോടി രൂപ മാത്രമാണെന്ന്
പാർട്ടി ഖജാൻജി സ്ഥാനം വഹിക്കുന്ന അജയ് മാക്കൻ എക്‌സിലൂടെ അറിയിച്ചു. പ്രചാരണത്തിന്റെ ആദ്യ ദിനം 1.45 കോടി രൂപയാണ് പാർട്ടി നേടിയത് .
എക്സിലെ അജയ് മാക്കന്റെ പോസ്റ്റ് അനുസരിച്ച്, ഈ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. മഹാരാഷ്‌ട്രയിൽ നിന്നാണ്. 82.48 ലക്ഷം രൂപയാണ് അവിടെ നിന്ന് ലഭിച്ചത്. സംഭാവന നൽകിയ ആദ്യ പത്ത് സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല. രാജസ്ഥാനിൽ നിന്ന് 57.73 ലക്ഷം , ഉത്തർപ്രദേശിൽ നിന്ന് 47.07 ലക്ഷം, ഹരിയാനയിൽ നിന്ന് 46.84 ലക്ഷം, കർണാടകയിൽ നിന്ന് 31.56 ലക്ഷം എന്നിങ്ങനെയാണ് കോൺഗ്രസ് നേടിയത്.
ഡിസംബർ 18 ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ക്രൗഡ് ഫണ്ടിംഗ് ഡ്രൈവിന് തുടക്കമിട്ടത്. മെഗാ ഡൊണേഷൻ ഡ്രൈവ് പരാജയമെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന കണക്കുകൾ. കോൺഗ്രസ് നേതാക്കളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഭവന നൽകാൻ പ്രവർത്തകർ വിമുഖത കാണിക്കുന്നതായാണ് വിവരം. സമാഹരിച്ച തുകയിൽ 1.38 ലക്ഷം രൂപ കോൺഗ്രസ് അദ്ധ്യക്ഷൻ തന്നെ സംഭാവന നൽകിയതാണ്.