പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ നടന്നു. രാവിലെ 10. 30-നാണ് പൂജ ആരംഭിച്ചത്. മണ്ഡലപൂജക്ക് ശേഷം ഇന്ന് രാത്രി നടയടയ്ക്കും. ഇനി ഡിസംബർ 30-ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.
മണ്ഡലപൂജയിൽ പങ്കെടുക്കുന്നതിനായി നാഗാലാൻഡ് ഗവർണർ ഗണേഷ് സന്നിധാനത്ത് എത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തിനായുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന പ്രസാദ ശുദ്ധിക്രിയകൾ ജനുവരി 13-നാണ് നടക്കുന്നത്. തുടർന്ന് ജനുവരി14-ന് ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.46-ന് മകരസംക്രമ പൂജകൾ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവയും അയ്യന്റെ സന്നിധിയിൽ നടക്കും.