ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെതിരെയും ഭഗവാൻ രാമനെതിരെയും മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. തന്നെ പോലെയുള്ളവർക്ക് രാമൻ എന്നത് വെറും സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്നും, രാമക്ഷേത്തിന് രാജ്യം പ്രാധാന്യം നൽകേണ്ട കാര്യമില്ലെന്നുമായിരുന്നു സാം പിത്രോദ പറഞ്ഞത്.
സാം പിത്രോദയെപ്പോലുള്ളവർ രാജ്യത്തിന്റെ ധാർമികതകളിൽ നിന്നും വിട്ടുനിൽക്കുന്നവരാണെന്നാണ് മീനാക്ഷി ലേഖി ഇതിനോട് പ്രതികരിച്ചത്. ഭഗവാൻ രാമനെ കുറിച്ചോ ഐതിഹ്യങ്ങളെ കുറിച്ചോ ഇക്കൂട്ടർക്ക് അറിയില്ല. രാമായണം എന്താണ് നമ്മളെ പഠിപ്പിക്കുന്നത് എന്നും ഇവർക്ക് അറിയില്ല. അക്രമികൾ രാമക്ഷേത്രത്തെ തകർത്തത് എങ്ങനെയാണെന്നും അവർ മനസിലാക്കാൻ സാധിച്ചിട്ടില്ല.
അക്രമികൾ ഹിന്ദു മൂല്യങ്ങളെ തകർത്തെറിയാനും നശിപ്പിക്കാനുമാണ് ആഗ്രഹിച്ചത്. ഇതെല്ലാം അറിയുമെങ്കിൽ രാജ്യത്തെ ഹിന്ദുക്കൾ വർഷങ്ങലായി പ്രതിരോധിച്ച് നിൽക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന് മനസിലാക്കാൻ സാധിക്കുമായിരുന്നു” എന്നും മീനാക്ഷി ലേഖി പറഞ്ഞു.
കോൺഗ്രസിന്റെ ഭാരത് ന്യായ് യാത്രയെ കുറിച്ചും മീനാക്ഷി ലേഖി പ്രതികരിച്ചു. ”രാജ്യത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നീതി പൂർവ്വമായ കാര്യം ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ യാത്രയുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ഇത് വസ്തുതയാണ്. അവരുടെ ഭരണത്തിൻ കീഴിൽ അനീതി അനുഭവിച്ചവർ ഇവിടുത്തെ ജനങ്ങളാണ്. അനീതി നടപ്പാക്കിയവരാണ് ഇപ്പോൾ ന്യായ യാത്രയുമായി എത്തിയിരിക്കുന്നതെന്നും” മീനാക്ഷി ലേഖി പരിഹസിച്ചു.