കോഴിക്കോട്: എളേറ്റിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കോത്ത് സ്വദേശി അബ്ദു റസാഖ്, സക്കരിയ, റിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾ യുവാവിനെ ക്രൂരമായി ഉപദ്രവിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.ഈ മാസം 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. എളേറ്റിൽ സ്വദേശി മുഹമ്മദ് ജസീമിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്.
ജസീമിന്റെ കടയിൽ എത്തിയാണ് തട്ടിക്കൊണ്ടുപോയത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. കത്തറമ്മൽ ഭാഗത്തുള്ള ആളില്ലാത്ത വീട്ടിലെത്തിച്ചായിരുന്നു ആക്രമണം. കത്തി, വാൾ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്.