ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് മിലി-ജൂലി( MIXED) സർക്കാരിനെ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള ഭരണം കാരണം 30 വർഷം രാജ്യത്തിന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്‌ട്രീയത്തിന്റെയും അഴിമതിയുടെയും കാലഘട്ടമായിരുന്നു ബിജെപി സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യത്ത് നിലനിന്നിരുന്നത്. പ്രതിപക്ഷ പാർട്ടികളിൽ നിലനിൽക്കുന്നത് കുടുംബ വാഴ്ചയാണെന്നും ജനാധിപത്യ ഭരണം ഇക്കൂട്ടർക്ക് ബുദ്ധിമുട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024-ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബിജെപി സ്വാഭാവിക തിരഞ്ഞെടുപ്പായി മാത്രമാണ് കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മിലി-ജൂലി സർക്കാരിന്റെ കാലഘട്ടത്തിലെ മോശം ഭരണവും പ്രീണന രാഷ്‌ട്രീയവും അഴിമതിയും ജനങ്ങൾ കണ്ടതാണ്. ഇത് സർക്കാരിലുള്ള ജനങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് മോശം പ്രതിച്ഛായയും ഇതിലൂടെ ഉണ്ടായി. ഇതിൽ നിന്നെല്ലാം മാറ്റം വരാൻ വേണ്ടിയാണ് ജനങ്ങൾ ബിജെപി സർക്കാരിനെ അധികാരത്തിലേറ്റിയത്. ജനങ്ങളുടെ ആവശ്യവും രാജ്യത്തിന്റെ വികസനവും നിറവേറ്റാൻ 2016 മുതൽ ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് വരാൻ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ജനങ്ങൾ സ്വാഭാവികമായും ബിജെപി സർക്കാരിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ സർക്കാരിനെ നേരിടാനായാണ് 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള 28 പ്രതിപക്ഷ പാർട്ടികൾ ഇൻഡി സഖ്യം രൂപീകരിച്ചത്. എന്നാൽ തങ്ങൾക്ക് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പറയുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി ഇൻഡി സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ട്. ലോക്‌സഭ സീറ്റുകളിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ബിജെപിയ്‌ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പാർട്ടി ജനങ്ങൾക്കിടയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി സർക്കാരാണ്. എട്ട് സംസ്ഥാനങ്ങളിലെ പ്രതിപക്ഷവും ബിജെപിയാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ പുതുമുഖങ്ങളെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിയുടെ പുതിയ പ്രവണതയല്ലെന്നും താനും ആ രീതിയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തനിക്ക് ഭരണ പരിചയമുണ്ടായിരുന്നില്ലെന്നും പിന്നീടാണ് താൻ നിയമസഭയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.