കണ്ണൂര്‍: അയ്യൻകുന്ന് ഞെട്ടികത്തോട്ടിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് കവിത കൊല്ലപ്പെട്ട വിവരം പുറം ലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവും. കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലിയിലായിരുന്നു കവിത കൊല്ലപ്പെട്ടുവെന്ന പോസ്റ്റർ പതിച്ചത്. കവിതയുടെ മരണത്തിൽ പകരം വീട്ടുമെന്നായിരുന്നു പോസ്റ്ററിലെ മുന്നറിയിപ്പ്.
കഴിഞ്ഞ മാസം അയ്യൻകുന്നിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് കബനിദളത്തിന്റെ കമാൻഡറായ സിപി മൊയ്തീൻ ജനവാസ മേഖലയിലെത്തുന്നത്. സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. മാവോയിസ്റ്റുകൾ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇതിനെ തുടർന്ന്, സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലകളിൽ നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ അയ്യൻകുന്ന് ഞെട്ടികത്തോട്ടിലെ വനമേഖലയിൽ നവംബർ 13നാണ് തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ നടന്നത്. അടുത്ത ദിവസമാണ് വനമേഖലയിൽ നിന്നും തോക്ക് പിടിച്ചെടുത്തതായും ചിലർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചത്. ഈ ഏറ്റുമുട്ടലിൽ ഗുരുതരാവസ്ഥയിലായ കവിതയാണ് മരണപ്പെട്ടത്.