ഒരു സഹായം ചോദിച്ചാൽ ഉടനെ അത് ചെയ്ത് തരുന്ന ആളാണ് നടൻ സൂര്യയെന്ന് തമിഴ് സംവിധായകൻ മണി ഭാരതി. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് മണി പറയുന്നത്. സൂര്യയുടെ ‘നേര്ക്ക് നേർ’, ‘പൂവെല്ലം കേട്ടുപ്പാർ’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് മണി ഭാരതി.
സൂര്യ എത്ര ഉയരത്തിലെത്തിയിട്ടും ഇപ്പോഴും തന്നെ കണ്ടാൽ സംസാരിക്കും. കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ തിരക്കുന്ന ആളാണ്. തന്റെ മകന് അവസാന വർഷം ഫീസ് അടയ്‌ക്കാൻ കാശില്ലാതെ വന്നപ്പോഴും സഹായിച്ചത് സൂര്യയാണെന്നും മണി പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘സൂര്യ ഒരുപാട് ഉയരത്തിലെത്തി. ഇപ്പോഴും എന്നെ എവിടെവെച്ച് കണ്ടാലും സംസാരിക്കാറുണ്ട്. എന്റെ ഭാര്യയെക്കുറിച്ചും ചോദിക്കും. നേർക്ക് നേർ എന്ന സിനിമ കഴിഞ്ഞ സമയത്തായരുന്നു എന്റെ വിവാഹം. ആ സമയത്ത് സൂര്യ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യയ്‌ക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് എന്റെ മകൻ എഞ്ചിനീയറിംഗിന് പഠിക്കുന്ന സമയത്ത് ഒരു സംഭവം നടന്നു. അന്ന് അവസാന വർഷത്തെ ഫീസ് അടയ്‌ക്കാൻ എന്റെ കൈയ്യിൽ പണം ഇല്ലായിരുന്നു. എല്ലാ വർഷവും ഒരു ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. ആരോട് ചോദിക്കുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചത്. അതുവരെയും ഞാൻ അദ്ദേഹത്തോട് ഒരു സഹായവും ചോദിച്ചിട്ടില്ലായിരുന്നു. മാനേജർമാർ മുഖേന പോയാൽ നടക്കാനുള്ള സാധ്യത കുറവാണ്. ഞാൻ സൂര്യയുടെ പേഴ്സണൽ നമ്പർ കണ്ടു പിടിച്ചു.
ഒരു മെസേജ് അയച്ച് അഞ്ച് മിനുട്ടായതും അദ്ദേഹം ഫോണിൽ വിളിച്ചു. കോളേജിന്റെ വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സൂര്യയുടെ ഓഫീസിൽ നിന്ന് കോൾ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു. ഈ സമയം അദ്ദേഹം ബോംബെയിൽ വേറെയേതോ സിനിമയുടെ ഷൂട്ടിംഗിൽ തിരക്കിലായിരുന്നു. അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു. ഓൾ ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവുമുണ്ടായിരുന്നു. അതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി.’- സൂര്യ പറഞ്ഞു.