ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലൂടെ മുൻ ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് നടൻ ബാല കഴിഞ്ഞ കുറച്ച് നാളുകളായി ഉന്നയിച്ചത്. ഇതിനെതിരെ മുൻ ഭാര്യയുടെ അനുജത്തി അഭിരാമി സുരേഷ് അടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് നേരിട്ട് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഭാര്യ അമൃത സുരേഷ്. അഭിഭാഷകർക്കൊപ്പം വീഡിയോയിലൂടെയാണ് അമൃത പ്രതികരിച്ചത്.
വിവാഹ മോചനത്തിന് ശേഷവും ബാല തുടർച്ചയായി തന്നെ തേജോവദം ചെയ്യുകയാണെന്നും അതിനെതിരെ സ്വീകരിക്കാവുന്ന നിയമ നടപടികളെക്കുറിച്ചുമാണ് വീഡിയോയിലൂടെ താരം വ്യക്തമാക്കിയിരിക്കുന്നത്. അഭിഭാഷകമാരോടൊപ്പമാണ് അമൃത വീഡിയോയിൽ നിയമ വശങ്ങളെക്കുറിച്ച് പറയുന്നത്.
വിവാഹ മോചനത്തിന് ശേഷം ഇതുവരെയും മകളെ കാണണമെന്ന് ബാല ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അമൃത പറയുന്നത്. താൻ കുട്ടിയെ കാണിക്കുന്നില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക മാത്രമാണ് ബാല ചെയ്യുന്നതെന്നും അമൃത പറയുന്നു. താൻ നിയമം തെറ്റിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അമൃത വ്യക്തമാക്കുന്നുണ്ട്. പോക്സോ കേസ് കൊടുത്തെന്ന ആരോപണവും തെറ്റാണെന്ന് അമൃതയുടെ അഭിഭാഷകരിൽ ഒരാൾ പറഞ്ഞു.
‘വിവാഹമോചനത്തിന്ന ശേഷം ബാല ഒരു തവണ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെസേജോ മെയിലോ അയച്ചിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിലൂടെ മകളെ കാണിക്കുന്നില്ല എന്ന് മാത്രമാണ് പറയുന്നത്. എന്നെ തേജോവധം ചെയ്യാനും, ഞാന്‍ കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് പരത്താന്‍ വേണ്ടി മാത്രമുള്ള വാർത്തകളാണിത്. അല്ലാതെ, ഞാൻ മകളെ പിടിച്ചുവച്ചിട്ടില്ല. ഈ നിമിഷം വരെയും നിയമം പറയുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ‘- അമൃത സുരേഷ് വീഡിയോയിൽ പറഞ്ഞു.
അഭിഭാഷക ബാല ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പരസ്പര ധാരണയോട് കൂടിയാണ് ഇരുവരും വിവാഹ മോചനം നേടിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതരത്തിൽ ഒന്നും ചെയ്യാൻപാടില്ലെന്നും കരാറിലുണ്ട്. ഈ കരാറാണ് ബാല ഇപ്പോൾ ലംഘിച്ചതെന്നുമാണ് അഭിഭാഷക വീഡിയോയിൽ പറയുന്നത്.
‘ 25 ലക്ഷം രൂപയാണ് അമൃതയ്‌ക്ക് നഷ്ടപരിഹാരമായി ബാല നൽകിയത്. കൂടാതെ, മകളുടെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയുമുണ്ട്. അച്ഛന്‍ എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നയാൾ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി ചെലവാക്കില്ലെന്നാണ് കരാറിൽ പറയുന്നത്. പോക്സോ കേസ് കൊടുത്തിട്ടുണ്ടെന്നും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെയൊരു കേസ് കൊടുത്തിട്ടില്ല.
അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതില്‍ ബാലയ്‌ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നിബന്ധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛന്‍. അതുപ്രകാരം എല്ലാ രേഖകളിലും ഇപ്പോഴും ബാല തന്നെയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി മാത്രമാണ് അമൃതയ്‌ക്കുള്ളത്. കുട്ടിയുടെ എല്ലാകാര്യവും നോക്കേണ്ട ഉത്തരവാദിത്വവും അമൃതയ്‌ക്കാണ്. അതിലൊന്നും ഇടപെടില്ലെന്നും ബാലയുടെ നിബന്ധനയിൽ പറയുന്നു. ഇതിനൊക്കെ പുറമെയാണ് ബാല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.’- അഭിഭാഷക പറഞ്ഞു .