കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ചുക്കൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ സജി ചെറിയാന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. പിണറായി വിജയന്റെ മന്ത്രിസഭയിൽ ഗുണ്ടായിസം കാണിക്കുന്നവർക്കാണ് അംഗീകാരം എന്നതാണ് അവസ്ഥ. സജി ചെറിയാന്റെ ചരിത്രം എല്ലാവർക്കും അറിയാം. പഴയ ആർഷോയാണ് പുതിയ സജി ചെറിയാനെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
സകല അരമനയും കയറി നിരങ്ങുന്ന വ്യക്തിയാണ് സജി ചെറിയാൻ. അദ്ദേഹമാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്തവരെ പരിഹസിക്കുന്നത്. “എന്ത് പ്രഹസനമാണ് സജി” എന്നുമാത്രമേ ചോദിക്കാനുള്ളൂ. മണിപ്പൂർ കലാപത്തിലെ സഭയുടെ നിലപാടില്‍ പുരോഹിതർ തന്നെ വ്യക്തത വരുത്തിയതാണ്. അതിലും വലിയ വിശദീകരണം പിണറായി വിജയനോ വിഡി സതീശനോ നൽകേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.