കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ രാജിവെച്ചു. മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടാമെന്ന മുസ്ലീം ലീഗുമായുള്ള മുൻ ധാരണയെ തുടർന്നായിരുന്നു രാജി. ആദ്യഘട്ടത്തിൽ കോൺഗ്രസ് രാജിയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. ഒടുവിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ മേയർ രാജിക്ക് തയ്യാറാവുകയായിരുന്നു. അധികാരത്തിലെത്തി മൂന്നാം വർഷത്തിലേയ്ക്ക് കടക്കാനിരിക്കെയായിരുന്നു കോൺഗ്രസ് മേയറുടെ രാജി.
കോർപറേഷൻ ഭരണത്തിൽ കോൺഗ്രസിന് തുടക്കം മുതലേ ലീഗ് പരിപൂർണ പിന്തുണ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടര വർഷം വീതം പങ്കിടാമെന്ന ധാരണയിൽ എത്തിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഇരുമുന്നണികളും തമ്മിലുള്ള ധാരണയെന്താണെന്ന കാര്യം വ്യക്തമായിരുന്നില്ല.
അതേസമയം പുതിയ മേയർ ആരായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ലീഗ് അറിയിച്ചു. കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും ആരാകും മേയർ എന്ന കാര്യത്തിൽ തീരുമാനമാകുക. പാർലമെന്ററി പാർട്ടി നേതാവ് മുസ്ലിഹ് മടത്തിലും ഡെപ്യൂട്ടി മേയർ ഷബീനയുമാണ് ലീഗിന്റെ പരിഗണനയിലുള്ളത്.
കോർപ്പറേഷൻ പരിധിയിൽ നിർണായക സ്വാധീനശക്തി അല്ലാതിരുന്നിട്ടും ലീഗിന് മേയർ സ്ഥാനം വിട്ടുനൽകുന്നതിൽ ജില്ലയിലെ കോൺഗ്രസിനകത്ത് രണ്ട് അഭിപ്രായമുണ്ട്. എന്നാൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോൺഗ്രസ് രാജി വെക്കാൻ മേയറോട് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ മുസ്ലിം ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുന്നത് ഒരു രാഷ്ട്രീയ സൂചന കൂടിയാണ്.